Loading ...

Home Business

ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണ വ്യവസായത്തിന് മികച്ച മുന്നേറ്റം; രണ്ട് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രണ്ട് മാസത്തെ തളര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ മരുന്നുനിര്‍മാണ വ്യവസായം ഫെബ്രുവരി മാസത്തില്‍ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. വിപണി ഗവേഷണ സ്ഥാപനമായ AIOCD-AWACS കണക്കുകള്‍ പ്രകാരം 12.1 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് വ്യവസായം ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 10 ല്‍ എട്ട് സെഗ്മെന്റിലും രണ്ടക്ക വളര്‍ച്ച ഇന്ത്യന്‍ ഫാര്‍മ വ്യവസായം നേടിയെടുത്തു. ഡിസംബര്‍ മാസത്തില്‍ ഫാര്‍മ കമ്ബനികള്‍ 8.8 ശതമാനവും ജനുവരിയില്‍ 7.7 ശതമാനവും വളര്‍ച്ച നേടിയെടുത്തിരുന്നു. വില്‍പ്പന വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം വിലയിലുണ്ടായ വര്‍ധനയാണ്. ഇത് വളര്‍ച്ചയ്ക്ക് 5.4 ശതമാനം സംഭാവന നല്‍കി. അതേസമയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനയും പുതിയ ഉല്‍പ്പന്നങ്ങളുടെ കടന്നുവരവും യഥാക്രമം 3.8, 2.9 ശതമാനം വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിച്ചു. ശ്വാസകോശ, ആന്റി-ഇന്‍ഫെക്റ്റീവ് മരുന്നുകളുടെ വില്‍പ്പന ഈ മാസത്തില്‍ വളര്‍ച്ചയില്‍ ഒന്നാമതെത്തി. ശ്വാസകോശ ഔഷധ വില്‍പ്പന കഴിഞ്ഞ വര്‍ഷം 17.9 ശതമാനം വര്‍ധിച്ച്‌ 1,053.2 കോടി രൂപയായി ഉയര്‍ന്നിരുന്നു. അതേസമയം, ആന്റി-ഇന്‍ഫെക്റ്റീവ് വില്‍പ്പന 14.1 ശതമാനം ഉയര്‍ന്ന് 1,640.6 കോടിയായി. മൊത്തം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണികളിലെ വളര്‍ച്ച രണ്ടക്ക അക്കത്തിലേക്ക് മാറിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ചയുണ്ടായി. മറ്റ് വിഭാഗങ്ങളായ കാര്‍ഡിയാക് കെയര്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍, ഡയബറ്റിക് വിരുദ്ധ, വേദനസംഹാരികള്‍ എന്നിവയിലും വര്‍ധനയുണ്ടായി. ഫെബ്രുവരിയില്‍ അവസാനിച്ച 12 മാസത്തിനിടെ, ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ 1.4 ട്രില്യണ്‍ മൂല്യമുള്ള വില്‍പ്പന നടത്തി. ഇത് വര്‍ഷം തോറും 9.7 ശതമാനം വളര്‍ച്ച നേടി വരികയാണ്. നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിന്‍ (എന്‍എല്‍ഇഎം) പ്രകാരം 9.1 ശതമാനത്തേക്കാള്‍, വില നിയന്ത്രണത്തിലല്ലാത്ത മരുന്നുകളുടെ വില്‍പന 9.8 ശതമാനം വേഗതയില്‍ വളരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, എന്‍എല്‍ഇഎമ്മിനു കീഴിലല്ലാത്ത മരുന്നുകളുടെ വില്‍പനയിലെ വളര്‍ച്ച പ്രധാനമായും വിലവര്‍ദ്ധന കാരണമാണ്. മികച്ച 10 കോര്‍പ്പറേറ്റുകളില്‍, ഫെബ്രുവരി അവസാനിച്ച വര്‍ഷത്തിലെ വില്‍പ്പന വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് ഇന്റാസ് ഫാര്‍മസ്യൂട്ടിക്കല്‍സ്, മാന്‍കൈന്‍ഡ് ഫാര്‍മ, ആല്‍ക്കെം ലബോറട്ടറീസ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സിഡസ് കാഡില എന്നിവയാണ്. ഇവരുടെ വരുമാനം 12% -13.5% വരെ വര്‍ദ്ധിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ഫെബ്രുവരിയില്‍ അവസാനിച്ച വര്‍ഷത്തില്‍ 9.3 ശതമാനം വില്‍പ്പന രേഖപ്പെടുത്തി. അതേസമയം ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്ബനിയായ അബോട്ട് ഗ്രൂപ്പ് വില്‍പ്പനയില്‍ 8.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ (ജിഎസ്‌കെ) ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വില്‍പ്പന ഫെബ്രുവരിയില്‍ 7.9 ശതമാനം ഉയര്‍ന്നു. ഡിസംബര്‍-ഫെബ്രുവരിയില്‍ ഇത് രേഖപ്പെടുത്തിയത് 4.7 ശതമാനമാണ്.

Related News