Loading ...

Home Kerala

കുട്ടികളെ ദത്തെടുക്കല്‍ എളുപ്പമാക്കുന്നു

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ യോഗ്യതയായി നിശ്ചയിച്ചിരുന്ന വാര്‍ഷിക വരുമാന പരിധിയില്‍ അരലക്ഷം രൂപ കുറച്ചു. നേരത്തെ മാനദണ്ഡമായി നിശ്ചിയിച്ചിരുന്ന കുറഞ്ഞ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയായിരുന്നു. ഇത് രണ്ടര ലക്ഷമായായാണ് കുറച്ചത്. രണ്ടര ലക്ഷം രൂപയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അപേക്ഷകര്‍ ബാധ്യതയില്ലാതെ  50 ലക്ഷം രൂപക്ക് മുകളിലുള്ള ആസ്തി ഉണ്ടെന്ന് തെളിയിക്കുന്നതനുള്ള രേഖ നല്‍കിയാല്‍ മതിയാകും. സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മൂന്നാമത് ഗവേണിംഗ് ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.അപേക്ഷകരുടെ കുറഞ്ഞ വാര്‍ഷിക വരുമാന പരിധി ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പലര്‍ക്കും ദത്തെടുക്കാനാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദത്തെടുക്കല്‍ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വരുമാന പരിധിയുടെ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല ശിശു സംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ജില്ല അഡോപ്ഷന്‍ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി കുട്ടിയുടെ ഉത്തമ താത്പര്യം സംരക്ഷിക്കുന്നതിന് സാമ്പത്തികവും വൈകാരികവുമായ കഴിവുണ്ടെന്ന് ഉറപ്പ് വരുത്തും. ജില്ല അഡോപ്ഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍മേലുള്ള പരാതികള്‍ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ മെമ്പർ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. നിരസിച്ച അപേക്ഷകരുടെ കൈയില്‍ നിന്നും ഈടാക്കിയ അഡോപ്ഷന്‍ ഫീസ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതും നിരസിച്ച അപേക്ഷകര്‍ക്ക് ഫീസ് തിരിച്ചു നല്‍കുന്നതുമാണ്. ദത്തെടുക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി



Related News