Loading ...

Home Kerala

കേരളത്തിന്റെ സ്വപ്‍ന പദ്ധതി പെട്രോകെമിക്കല്‍ പാര്‍ക്ക് യഥാര്‍ത്ഥ്യത്തിലേക്ക്

കൊച്ചി: കേരള ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഥവാ കിന്‍ഫ്ര, എറണാകുളം അമ്പലമുഗളില്‍ ഒരുക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്ക് യഥാര്‍ത്ഥ്യമാകാന്‍ ഇനി ഒരു ചുവടുകൂടി. ഏറെക്കാലത്തെ അനിശ്‌ചിത്വത്തിന് വിരാമമിട്ട്, സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച കടമ്പകള്‍ കിന്‍ഫ്ര മറികടന്നിരുന്നു. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മ്മാണം ആരംഭിക്കാം. അമ്പലമുഗളില്‍ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിക്ക് സമീപം കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണ കമ്പനിയായ ഫാക്‌ടിന്റെ 481 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍, 170 ഏക്കര്‍ പെട്രോകെമിക്കല്‍ പ്ളാന്റ് നിര്‍മ്മാണ കേന്ദ്രം ആരംഭിക്കാനായി ബി.പി.സി.എല്ലിന് നല്‍കി. ബാക്കി ഭൂമിയിലാണ് കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് സജ്ജമാക്കുന്നത്. ഏറ്റെടുത്ത ഭൂമി, ജില്ലാ കളക്‌ടര്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു. പെട്രോകെമിക്കല്‍ പാര്‍ക്ക് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാരിന് കിന്‍ഫ്ര കൈമാറിയിട്ടുണ്ട്. മൊത്തം 1,700 കോടി രൂപയാണ് പദ്ധതിയുടെ നിക്ഷേപം. ഇതില്‍ 1,264 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനുള്ളതാണ്. ബി.പി.സി.എല്ലിന്റെ പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രൊജക്‌ടിന് (പി.ഡി.പി.പി) അനുബന്ധമായാണ് കിന്‍ഫ്ര പെട്രോകെമിക്കല്‍ പാര്‍ക്ക് സജ്ജമാക്കുന്നത്. പി.ഡി.പി.പിയില്‍ നിന്ന് ലഭിക്കുന്ന അസംസ്കൃത വസ്‌തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍, ഔഷധങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയുടെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണ് പെട്രോകെമിക്കല്‍ പാര്‍ക്കില്‍ ഒരുക്കുക. നേരിട്ടും പരോക്ഷമായും മൊത്തം 20,000 തൊഴിലുകള്‍ പാര്‍ക്കില്‍ സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കമ്പനികള്‍ക്ക് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനുള്ള സ്ഥലം, റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളാണ് കിന്‍ഫ്ര ഒരുക്കുക. കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ണസജ്ജമാക്കാമെന്നാണ് വിലയിരുത്തല്‍. പി.ഡി.പി.പിയും കേരളത്തിന്റെ കുതിപ്പും പെയിന്റ് ഉള്‍പ്പെടെ ഒട്ടേറെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ നിര്‍മ്മാണ ഹബ്ബായി വളരാന്‍ ബി.പി.സി.എല്ലിന്റെ പി.ഡി.പി.പിയും കിന്‍ഫ്രയുടെ പെട്രോ കെമിക്കല്‍ പാര്‍ക്കും കേരളത്തെ സഹായിക്കും.
 കൊച്ചി റിഫൈനറിയില്‍ 5,246 കോടി നിക്ഷേപത്തോടെ ബി.പി.സി.എല്‍ ഒരുക്കുന്ന പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രൊജക്‌ടിന്റെ (പി.ഡി.പി.പി) കമ്മിഷനിംഗ് നടപടികള്‍ ആരംഭിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കകം ഇത് പൂര്‍ത്തിയാകും.
 പി.ഡി.പി.പിയുടെ ഉത്‌പന്നങ്ങളാണ് ആക്രിലിക് ആസിഡും അക്രിലേറ്റും. പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍, ഔഷധങ്ങള്‍, ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ് തുടങ്ങിയവ.
 നിലവില്‍ ഇവ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. ഏകദേശം 4,500 കോടി രൂപയുടേതാണ് പ്രതിവര്‍ഷ ഇറക്കുമതി. പി.ഡി.പി.പി സജ്ജമാകുന്നതോടെ ആ ചെലവ് ലാഭിക്കാം.
 75% ഇന്ത്യന്‍ കമ്ബനികള്‍ക്ക് വേണ്ട അക്രിലിക് ആസിഡ്, അക്രിലെറ്ര് എന്നിവയുടെ 75 ശതമാനം നല്‍കാന്‍ പി.ഡി.പി.പിക്ക് കഴിയും.
 ₹16,500 കോടി ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ റിഫൈനറി വിപുലീകരണ പദ്ധതിക്ക് (ഐ.ആര്‍.ഇ.പി) അനുബന്ധമായുള്ള പദ്ധതികളാണ് പി.ഡി.പി.പിയും കിന്‍ഫ്രയുടെ പെട്രോകെമിക്കല്‍ പാര്‍ക്കും. ഐ.ആര്‍.ഇ.പിയുടെ ചെലവ് 16,500 കോടി രൂപയാണ്. റിഫൈനറിയിലെ ഉത്‌പാദനശേഷി 15.5 ദശലക്ഷം ടണ്ണായി ഉയര്‍ത്തുന്ന പദ്ധതി നേരത്തേ കമ്മിഷന്‍ ചെയ്‌തിരുന്നു. പി.ഡി.പി.പിക്കുള്ള അസംസ്‌കൃത വസ്‌തുമായ പ്രൊപ്പിലീന്‍ അഞ്ചുലക്ഷം ടണ്‍ ഇവിടെ ഉത്‌പാദിപ്പിക്കാം. കൊച്ചിയുടെ മികവ്
വമ്പന്‍ റിഫൈനറികളുടെ സാന്നിദ്ധ്യം, കൊച്ചി തുറമുഖം, വിമാനത്താവളം, റോഡ് - റെയില്‍ സൗകര്യം, ഗെയില്‍ പൈപ്പ്ലൈന്‍ എന്നിവ പെട്രോ കെമിക്കല്‍ പദ്ധതി കൊച്ചിയില്‍ ഒരുക്കാനുള്ള അനുകൂലഘടകമായി കിന്‍ഫ്ര വിലയിരുത്തുന്നു.







Related News