Loading ...

Home National

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ കാണാനാകില്ല; സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സൈന്യത്തിലെ അധികാര സ്ഥാനങ്ങളില്‍ സ്ത്രീകള്‍ അനുയോജ്യരായേക്കില്ലെന്നും അവരെ പുരുഷ കീഴുദ്യോഗസ്ഥര്‍ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സുപ്രീം കോടതിയെ അറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സ്ഥിര കമ്മീഷന്‍ ലഭിച്ച ശേഷവും അധികാര സ്ഥാനങ്ങളില്‍ അവസരം ലഭിക്കാത്തതിനെ ചൊല്ലി സ്ത്രീ സൈനികര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്നും വരുന്ന, നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയോട് യോജിച്ചുകൊണ്ട് സേനയിലെടുത്ത പുരുഷ സൈനികര്‍, സ്ത്രീ ഉദ്യോഗസ്ഥര്‍ തങ്ങളെ മേലധികാരികളായി വരുന്നത് അംഗീകരിക്കില്ല. അവര്‍ ഇതിന് തക്കവണ്ണമുളള മാനസിക പരിശീലനം നേടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സൈനിക പോസ്റ്റിംഗുകളുടെ കാര്യത്തില്‍ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും അവരുടെ ശാരീരിക പ്രത്യേകതകളും വ്യക്തീകരണ സാഹചര്യങ്ങളും അതിന് തടസം നില്‍ക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് അഭിഭാഷകര്‍ ആര്‍.ബാലസുബ്രഹ്മണ്യവും നീല ഗോഖലെയും കോടതിയില്‍ വാദിച്ചു. പോരാട്ട സാഹചര്യങ്ങളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിബന്ധങ്ങളെക്കുറിച്ചും ഇരുവരും കോടതിയില്‍ സംസാരിച്ചു. സ്ത്രീ ഉദ്യോഗസ്ഥരെ ഇത്തരം പോസ്റ്റുകളില്‍ നിയമിക്കുന്നത് സൈന്യത്തിലെ കരുത്തിനെ സാരമായി ബാധിക്കുമെന്നും അഭിഭാഷകര്‍ കോടതിയോട് പറഞ്ഞു. സാധാരണ ഉദ്യോഗങ്ങളിലേത് പോലെയല്ല സൈനികരുടെ പ്രവര്‍ത്തനമെന്നും ആ ജോലിക്ക് സമയപരിധികള്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ നിരന്തരം വരുന്ന സ്ഥലംമാറ്റംങ്ങളും പോസ്റ്റിംഗുകളും സ്ത്രീ ഓഫീസര്‍മാരെയും അവരുടെ കുട്ടികളുടെ പഠനത്തെയും മറ്റും കാര്യമായി ബാധിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. മാത്രമല്ല, കഠിനമായ പോരാട്ട സാഹചര്യങ്ങള്‍ സ്ത്രീ ഉദ്യോഗസ്ഥരുടെ ശാരീരിക ക്ഷമതയ്ക്ക് അനുയോജ്യമല്ലെന്നും 14 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് സ്ഥിര കമ്മീഷന്‍ അനുവദിക്കാമെങ്കിലും സൈന്യത്തില്‍ ഉയര്‍ന്ന അധികാരങ്ങള്‍ നല്‍കുന്നത് അനുയോജ്യമാകില്ലെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പോരാട്ട വീര്യം പ്രകടമാക്കേണ്ട സാഹചര്യങ്ങളില്‍ സ്ത്രീ ഉദ്യോഗസ്ഥര്‍ അത് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് സ്ത്രീ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടിയും സുപ്രീം കോടതിയില്‍ പറഞ്ഞു.

Related News