Loading ...

Home National

324 പേരുമായി വുഹാനില്‍ നിന്നും ആദ്യ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി; സംഘത്തില്‍ 42 മലയാളികളും

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ഡല്‍ഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. തിരിച്ചെത്തിയവരെ പ്രത്യേകം പാര്‍പ്പിക്കാന്‍ ഹരിയാനയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ് ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച്‌ നിരീക്ഷിക്കും. അതിനായി ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും ഒരുക്കി. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബെയ്‌സ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. എല്ലാവരേയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍, 50 പേര്‍ക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കില്ല. അതേസമയം, കൊറോണ പടര്‍ന്നുപിടിക്കുന്ന ഹുബെ പ്രവിശ്യയില്‍നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരാന്‍ രണ്ടാമത്തെ വിമാനം ഇന്ന് അയക്കും.

Related News