Loading ...

Home Kerala

രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ നാളെ,ബി.എസ്.എന്‍.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 പേര്‍

തിരുവനന്തപുരം: രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ നാളെ ബി.എസ്.എന്‍.എലില്‍ നടക്കും. 78,​559 ജീവനക്കാരാണ് കമ്പനിയില്‍ നിന്നും സ്വയം വിരമിച്ച്‌ പുറത്ത് പോകുന്നത്. കൂട്ടവിരമിക്കലിനു ശേഷം 85,​344 പേരാണ് ബി.എസ്.എന്‍.എലില്‍ ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. ഒരു മാസത്തെ ശമ്പള  കുടിശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. ജനുവരി ആദ്യ ആഴ്ചയില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട, ഡിസംബറിലെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാല്‍ വിരമിക്കല്‍ അനുകൂല്യം പൂര്‍ണമായും ജൂണോടെ ജീവനക്കാ‌ര്‍ക്ക് ലഭ്യമാവും. പകുതി തുക മാര്‍ച്ച്‌ 31ന് മുന്‍പ് ലഭിക്കും. ശമ്പളത്തുകയിലെ കുടിശിക ഫെബ്രുവരിയില്‍ നല്‍കുമെന്നാണ് വിവരങ്ങള്‍. എന്നാല്‍ നിലവിലുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരും. എക്സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബി.എസ്.എന്‍. എലിലെ
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നടപ്പാവുന്നത്. എന്നാല്‍ കൂട്ടവിരമിക്കലില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയിലെന്ന് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷന്‍. കൂട്ടവിരമിക്കലിനെ തുടര്‍ന്ന് പ്രായോഗിക തടസങ്ങള്‍ ഉണ്ടാവുമെന്നത് സ്വാഭാവികമാണ്, അത് മറികടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍നിന്ന്‌ ലഭിച്ചിട്ടുണ്ട്. ടെലികോം സേവനങ്ങളില്‍ പ്രശ്‌നം ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം ഉടനെ ഉണ്ടാവുമെന്നും കേരള സര്‍ക്കിള്‍ സെക്രട്ടറി എസ്. ദേവീദാസന്‍ പറഞ്ഞു.







Related News