Loading ...

Home Kerala

നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം 29ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച്‌ റഫറന്‍സ് നടത്തി 31ന് സഭ പിരിയും. 30ന് സഭാസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. 2020-21 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. പതിനെട്ടാം സമ്മേളനം പത്ത് ദിവസം ചേരും. അതില്‍ നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നിയമനിര്‍മ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി 12ന് അവസാനിപ്പിക്കാനാണ് തീരുമാനം. കടലാസ്‌രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ-നിയമസഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ തുടക്കം കുറിക്കും. അതിന്റെ ഭാഗമായി ഗവര്‍ണ്ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്. എന്നാലും മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്നതുപോലെ പകര്‍പ്പുകള്‍ കടലാസ് രൂപത്തില്‍ ഈ സമ്മേളനകാലത്തും അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും. നിയമസഭ കലാലയങ്ങളിലേക്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ആസൂത്രണം ചെയ്തിട്ടുള്ള ജനാധിപത്യകലാലയം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23ന് പൊന്നാനി എം.ഇ.എസ് കോളേജില്‍ നടന്നു. തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലത്തിലേയും ഒരു കലാലയത്തിലെങ്കിലും ഈ പരിപാടി സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

Related News