Loading ...

Home International

പ്രധാനമന്ത്രിയെ 'തിരികെ വിളിച്ച്‌' ക്യൂബ; 43 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് പ്രധാനമന്ത്രി നിയമനം

ഹവാന: 43 വര്‍ഷത്തിന് ശേഷം ക്യൂബയില്‍ പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. പുതിയ പ്രധാനമന്ത്രിയെനാഷണല്‍ അസംബ്ലി ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ പ്രത്യേകതയെന്ന് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പറഞ്ഞു. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടൂറിസം മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് മരേരോയെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്രാന്മയും റിപ്പോര്‍ട്ട് ചെയ്തു. 2004-ല്‍ ഫിദല്‍ കാസ്‌ട്രോയാണ് മരേരോയെ ടൂറിസം മന്ത്രിയായി നിയമിച്ചത്. ഭരണത്തില്‍ പ്രസിഡന്റിന്റെ വലംകൈയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. അതേസമയം, പ്രധാനമന്ത്രി നിയമനം വെറും മുഖംമിനുക്കല്‍ മാത്രമാണെന്നാണ് രാഷ്ട്രീയ വിമര്‍ശകരുടെ അഭിപ്രായം. എന്ത് നിയമനം നടന്നാലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സൈന്യവും മാത്രമാണ് ക്യൂബയിലെ നിര്‍ണായക ശക്തികളെന്നും അവര്‍ പറഞ്ഞു. 1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി. ഈ വര്‍ഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാന്‍ ക്യൂബ തീരുമാനമെടുത്തത്.

Related News