Loading ...

Home Kerala

ജില്ലാ സഹകരണബാങ്കുകള്‍ക്ക് ഇനി പ്രവാസി നിക്ഷേപം സ്വീകരിക്കാനാവില്ല

തിരുവനന്തപുരം: കേരളബാങ്ക് രൂപവത്കരിച്ചതോടെ നേരത്തേ ജില്ലാ സഹകരണബാങ്കുകള്‍ക്ക് അനുവദിച്ച ലൈസന്‍സുകള്‍ റിസര്‍വ്ബാങ്ക് പുനഃപരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാബാങ്കുകളുടെ അനുമതി റിസര്‍വ് ബാങ്ക് റദ്ദാക്കി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകള്‍ക്കാണ് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. സംസ്ഥാന സഹകരണബാങ്കിന്റെ ലൈസന്‍സിലാണ് കേരളബാങ്ക് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണബാങ്കിന്റെ പ്രവര്‍ത്തനമികവ് അനുസരിച്ചുമാത്രമേ ആധുനിക ബാങ്കിങ് ലൈസന്‍സുകള്‍ നിലനിര്‍ത്താനാവുള്ളൂവെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്‌ കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നല്‍കാനാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. കോഴിക്കോട് ജില്ലാബാങ്കില്‍ 90 കോടി രൂപ പ്രവാസി നിക്ഷേപമുണ്ട്. ഇത് ആറുമാസത്തിനുള്ളില്‍ തിരികെനല്‍കണമെന്നാണ് നിര്‍ദേശം. പുതിയ നിക്ഷേപം വാങ്ങാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ആര്‍.ടി.ജി.എസ്. സംവിധാനമുള്ള കോഴിക്കോട് ജില്ലാബാങ്കിന്റെ പ്രവാസി നിക്ഷേപപദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഫോറിന്‍ എക്സ്‌ചേഞ്ച് സൗകര്യമുള്ള എവിടെനിന്നും കോഴിക്കോട് ജില്ലാ ബാങ്കിലേക്ക് പണം നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത. സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ എല്ലാ ശാഖകളും കേരളബാങ്കിന്റെതാക്കി മാറ്റുന്നതിന് റിസര്‍വ്ബാങ്കിന്റെ ശാഖാലൈസന്‍സ് എടുക്കണമെന്ന് ആര്‍.ബി.ഐ. നിര്‍ദേശമുണ്ട്. ഇക്കാര്യത്തിലും മാനദണ്ഡങ്ങളില്‍ ഇളവുനല്‍കിയില്ലെങ്കില്‍ അത് കേരളബാങ്കിനെ ബാധിക്കും. അവസാന മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവര്‍ഷം ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാര്‍ഡിന്റെ പരിശോധനാറിപ്പോര്‍ട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിന് റിസര്‍വ്ബാങ്ക് നിര്‍ദേശിക്കുന്ന മാനദണ്ഡം. ഇതില്‍ മൂലധനപര്യാപ്തത ഒഴികെയുള്ളവയൊന്നും കേരളബാങ്കിന് ഇപ്പോള്‍ പാലിക്കാനാവില്ല.

Related News