Loading ...

Home Kerala

വീണ്ടും ഒരുമിച്ച്‌ ജീവിക്കാന്‍ പുത്തുമലയില്‍ വരുന്നു മാതൃകാ ഗ്രാമം; മെയ് മാസത്തില്‍ പൂര്‍ത്തിയാകും

പുത്തുമല: ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതായ വയനാട്ടിലെ പുത്തുമല. ഉരുള്‍പ്പൊട്ടല്‍ ഇല്ലാതാക്കിയത് ദശാബ്ദങ്ങള്‍ കൊണ്ട് രൂപപ്പെട്ടുവന്ന സൗഹാര്‍ദ്ദപൂര്‍വ്വമായ ജീവിത സാഹചര്യങ്ങളെക്കൂടിയായിരുന്നു. മരിച്ചുപോയ ആ ഭൂമിയില്‍ നിന്ന് ചിതറിപ്പോയ മനുഷ്യര്‍ തിരിച്ചെത്തുകയാണ്. 120 കുടുംബങ്ങളെയാണ് പുത്തുമലയില്‍ പുനരധിവസിപ്പിക്കേണ്ടത്.ആദ്യഘട്ടമായി 8 ഏക്കര്‍ ഭൂമിയില്‍ 56 കുടുംബങ്ങള്‍ക്ക് പുത്തുമലക്ക് അടുത്ത് തന്നെയുള്ള വാ‍ഴക്കാല എസ്റ്റേറ്റില്‍ മാതൃകാ ഗ്രാമം ഒരുങ്ങുകയാണ്.12 കോടി രൂപ ചിലവില്‍ 15 വീടുകളടങ്ങിയ നാല് ബ്ലേക്കുകളായി 60 വീടുകള്‍ ഇവിടെയുയരും. 7 ലക്ഷം രൂപ ഒരു വീടിന് ചിലവാകും. കാലിക്കറ്റ് കെയര്‍ ഫൗണ്ടേഷനാണ് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നത്. ഇന്ത്യന്‍ ആര്‍ക്കിടെക്റ്റ് അസോസിയേഷന്‍ കാലിക്കറ്റ് ചാപ്റ്ററാണ് സൗജന്യമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. നിര്‍മ്മാണചുമതലയും ഇവര്‍ക്കാണ്. മാതൃഭൂമിയാണ് 7 ഏക്കര്‍ ഭൂമി വാങ്ങി നല്‍കിയത്. 1 ഏക്കര്‍ വാ‍ഴക്കാല എസ്റ്റേറ്റുടമയും നല്‍കി. കളിസ്ഥലവും അങ്കണവാടിയും ആരോഗ്യകേന്ദ്രവും ഉള്‍പ്പെടെ പ്രകൃതിക്കിണങ്ങുന്ന വിധത്തില്‍ ആധുനികമായായിരിക്കും നിര്‍മ്മാണം. 650 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന ഒറ്റ നില വീടിന് രണ്ട് കിടപ്പ് മുറി, അടുക്കള, സ്വീകരണമുറി, ടോയിലറ്റ് എന്നീ സൗകര്യങ്ങളുണ്ടാകും. ഭാവിയില്‍ ഇരുനിലയാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തിലാണ് മാതൃകാ വില്ലേജിലെ വീടുകളുടെ രൂപകല്‍പ്പന. ഓരോ വീട്ടിലേക്കും റോഡ് സൗകര്യവുമുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി എളമരം കരീം എം.പി, എം.പി വീരേന്ദ്രകുമാര്‍ എം.പി എന്നിവരുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. പുത്തുമലയിലെ ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ നല്‍കും.

Related News