Loading ...

Home Kerala

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; പുതുമുഖങ്ങള്‍ എത്തിയേക്കും

കോഴിക്കോട്: കാലാവധി അവസാനിക്കാന്‍ ഏതാണ്ട് ഒന്നര വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയായിരിക്കും മാറ്റുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. മന്ത്രിമാരായി പകരം എത്തുന്നത് പുതുമുഖങ്ങള്‍ ആയിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്കെത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും. വനിതാ മന്ത്രിമാരായ കെ.കെ ശൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20ല്‍ നിന്ന് 21 ആയി ഉയരും. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. അതേസമയം, മുതിര്‍ന്ന മന്ത്രിമാരായ ഇ.പി ജയാരജനും എ.കെ ബാലനും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറല്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരനാണ് സാധ്യത. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മാറ്റിയേക്കും. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച്‌ കെ.ബി ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിലൂടെ സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന എന്‍എസ്‌എസിനെ അടുപ്പിക്കാനാകുമെന്നും കണക്കാക്കുന്നു.

Related News