Loading ...

Home Business

രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റലാക്കാനുള്ള കേന്ദ്ര നീക്കം ഫലം കാണുന്നില്ല; ഇടപാടുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും പണം ഉപയോഗിച്ചു തന്നെ

ദില്ലി: രാജ്യത്തെ ഇടപാടുകള്‍ ഡിജിറ്റലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ വേണ്ടവിധത്തില്‍ ഫലം കാണുന്നില്ലെന്ന് സൂചന. രാജ്യത്തെ ഇടപാടുകള്‍ക്ക് ഇപ്പോഴും ഭൂരിപക്ഷം ആളുകളും പണം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഇലക്‌ട്രോണിക് പേമെന്റ് പ്രോസസിംഗ് സ്ഥാപനമായ വേള്‍ഡ്‌ലൈന്‍ ഇന്ത്യയുടെ ഇന്ത്യ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ഇടപാടുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. അസംഘടിത മേഖലയിലെ ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ പണ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നു, സമ്ബാദ്യം പണമായി തന്നെ സൂക്ഷിക്കാന്‍ ജനങ്ങളും ശ്രമിക്കുന്നു, ചെറുകിട കച്ചവടക്കാര്‍ക്ക് സാമ്ബത്തിക വിജ്ഞാനം ഇല്ലാത്തത്, ഡിജിറ്റല്‍ ഇടപാടുകളുടെ അടിസ്ഥാന സൗകര്യത്തിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന ഉയര്‍ന്ന തുക തുടങ്ങിയവയാണ് തടസ്സമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാവി ശോഭനമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നിതിന് 2020 ജനുവരി ഒന്ന് മുതല്‍ വലിയ നിക്ഷേപ പദ്ധതികള്‍ തുടങ്ങാനിരിക്കെയാണ് ഇത്. മൂന്നാം തരം നഗരങ്ങളിലും അതിന് താഴെയുള്ള ഇടങ്ങളിലും 90 ശതമാനം ഇടപാടുകളും ഇപ്പോഴും പണം ഉപയോഗിച്ച്‌ തന്നെയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 889 ദശലക്ഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉള്ളപ്പോഴാണ് ഇത്. 4.59 ദശലക്ഷം ഇടങ്ങളില്‍ മാത്രമേ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇടപാട് നടത്താനാവൂ എന്നതാണ് വെല്ലുവിളി. കാര്‍ഡുകള്‍ കൂടുതലായും ഉപയോഗിക്കുന്നത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News