Loading ...

Home Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്നു: ജാഗ്രത!

കൊച്ചി: 'തൊണ്ടമുള്ള്' എന്നറിയപ്പെടുന്ന ഡിഫ്തീരിയ രോഗം വര്‍ഷങ്ങള്‍ക്കു മുമ്ബ് സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന് ആരോഗ്യ വകുപ്പ് അവകാശ വാദം ഉന്നയിക്കുമ്ബാഴും ഇതരസംസ്ഥാന ക്യാമ്ബുകളില്‍ വീണ്ടും രോഗം തലപൊക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു പേര്‍ക്കാണ് ജില്ലയില്‍ ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. പിറവം ടൗണില്‍ മറുനാടന്‍ സംസ്ഥാന തൊഴിലാളിക്ക് ഡിഫ്തീരിയ കണ്ടെത്തി. അസമില്‍ നിന്നുള്ള റിയാദുളിനാണ് (17) ഡിഫ്തീരിയ കണ്ടെത്തിയത്. അവശനിലയില്‍ പിറവം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാദുളിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ പെരുമ്ബാവൂര്‍ വാഴക്കുളത്ത് ബംഗാള്‍ സ്വദേശികളായ ദമ്ബതികളുടെ 12 വയസുള്ള മകനും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിക്ക് രോഗപ്രതരോധ കുത്തിവയ്പ്പുകളൊന്നും ലഭിച്ചിരുന്നില്ല. തൊണ്ടവേദനയും പനിയുമായി ആരംഭിക്കുന്ന രോഗം യഥാസമയം കണ്ടെത്തി ചികിത്സിക്കാനായില്ലെങ്കില്‍ രോഗം മൂര്‍ച്ഛിച്ച്‌, ശ്വാസ തടസം നേരിട്ട് രോഗി മരിക്കാനിടയാകുമെന്നതാണ് ഡിഫ്തീരിയയെ ഭയാനകമാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിക്ക്, പുറത്തുനിന്ന് ഇതിന്റെ രോഗാണുബാധ ഉണ്ടായതായിരിക്കാമെന്നാണ് നിഗമനം. പിറവത്ത് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ പിറവത്ത് വലിയ പള്ളിക്ക് താഴെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് റിയാദുള്‍ താമസിച്ചിരുന്നത്. ഇതര സംസ്ഥാനക്കാരായ ഇരുപതോളം പേരാണ് ഇവിടെ കഴിയുന്നത്. അവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗി താമസിച്ചിരുന്നതിന് അമ്ബത് മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാര്‍ക്ക് മുഴുവന്‍ പ്രതിരോധ മരുന്ന് നല്‍കിയിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച കരവട്ടെ കുരിശ് കവലയിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവിടെ സ്വകാര്യ സ്ഥാപനത്തിലെ എ.സി യില്‍ നിന്നുള്ള വെള്ളത്തിലാണ് കൊതുക് പെരുകിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, കൊതുകിനെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കുന്നതിനൊപ്പം ഫോഗിംഗും നടത്തുന്നുണ്ട്. ഡിഫ്തീരിയ തൊണ്ടമുള്ള് എന്ന പേരിലറിയപ്പെടുന്ന രോഗം വ്യാപന സാധ്യതയുള്ളതാണ്. എന്നാല്‍ തുടര്‍ച്ചയായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയും. പനിയും തൊണ്ട വേദനയുമാണ് തുടക്കത്തിലുളള ലക്ഷണങ്ങള്‍. മൂക്കൊലിപ്പ്, വെള്ളം കുടിക്കാനുള്ള പ്രയാസം എന്നിവയുമുണ്ടാകും. പ്രതിരോധ കുത്തിവയ്പ് യഥാസമയം എടുക്കാത്തവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് രോഗസാധ്യത കൂടുതല്‍.

Related News