Loading ...

Home Kerala

ഇന്ന് ലോക പ്രമേഹ ദിനം;കൊച്ചിയില്‍ 29 ശതമാനം പേര്‍ക്കും അനിയന്ത്രിത ഡയബറ്റീസെന്ന് പഠനം

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എച്ച്‌ബിഎ1സി പരിശോധനയ്ക്കു വിധേയരാക്കിയ 38658 പേരില്‍ 29 ശതമാനത്തിലും അനിയന്ത്രിത ഡയബറ്റീസ് കണ്ടെത്തിയെന്ന് മെട്രോപോലിസ് ഹെല്‍ത്ത് കെയര്‍.അനിയന്ത്രിത ഡയബറ്റീസ് ഏറ്റവും അധികം കണ്ടെത്തിയത് 50-60 പ്രായക്കാര്‍ക്കിടയിലാണ് (ഏതാണ്ട് 35 ശതമാനം). 60-70 വയസുകാരാണ് പിന്നെ വരുന്നത് (33 ശതമാനം). 40-50 വയസിനിടയിലുള്ളവര്‍ 30 ശതമാനം വരും. 20-30 വയസിനിടയിലുള്ളവരിലാണ് ഏറ്റവും കുറവു കണ്ടെത്തിയത് (11 ശതമാനം). 50-60വയസിനിടയിലുള്ളവരില്‍ കുത്തനെ കൂടുന്നുണ്ടെങ്കിലും കൂടുതല്‍ പ്രായമാകുമ്ബോള്‍ ഇത് കുറയുന്നുണ്ട്.മോശമായി നിയന്ത്രിക്കുന്ന ഡയബറ്റീസ് സ്ത്രീകളില്‍ 26 ശതമാനുവും പുരുഷന്മാരില്‍ 30 ശതമാനവുമാണ്.കൊച്ചിയിലെ മെട്രോപോലീസ് ഹെല്‍ത്ത്കെയര്‍ ലാബില്‍ പരിശോധന നടത്തിയ 38658 പേരില്‍ 18 ശതമാനം പേരും പ്രീ-ഡയബറ്റിക് ഘട്ടത്തിലാണ്. 28 ശതമാനം ഡയബറ്റിക്കാണ്. 23 ശതമാനം പേര്‍ ഡയബറ്റിക്കല്ല.എച്ച്‌ബിഎ വണ്‍ സി പരിശോധന നടത്തിയവരില്‍ 30ശതമാനത്തിനും എട്ട് ശതമാനത്തില്‍ കൂടുതല്‍ അളവുണ്ട്. അതായത് അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിതമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ ഡയബറ്റീസുമായി ബന്ധപ്പെട്ട കുഴപ്പങ്ങളുണ്ടാകും.ഡയബറ്റീസ് ഇന്ത്യയിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന വെല്ലുവിളിയാണെന്നും 20-70നും ഇടയില്‍ പ്രായമുള്ള 8.7 ശതമാനവും ഡയബറ്റിക്കാണെന്നും മെട്രോപോലീസ് ഹെല്‍ത്ത് കെയര്‍ ചീഫ് പാത്തോളജിസ്റ്റ് ഡോ. രമേഷ് കുമാര്‍ പറഞ്ഞു. ഡയബറ്റീസിനും മറ്റു സാംക്രമികേതര രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നത് പല കാര്യങ്ങളാണ്. വേഗത്തിലുള്ള നഗരവല്‍ക്കരണം, ഉദാസീനമായ ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണ രീതി, നിയന്ത്രണമില്ലാത്ത മദ്യ, പുകയില ഉപയോഗം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു.ഉറക്കം, വ്യായാമം, ഭക്ഷണ രീതിയിലെ മാറ്റം തുടങ്ങിയവയെല്ലാം ജീവിതശൈലി മാറ്റത്തില്‍ ഉള്‍പ്പെടണം. സ്ഥിരമായ നിരീക്ഷണവും ഡയബറ്റിക് പരിപാലനത്തിന് അത്യാവശ്യമാണ്.അഞ്ചു വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ത്തായിരുന്നു പഠനം. ഒരാളില്‍ നിന്നും ഒരു റീഡിങ് മാത്രമാണ് സ്വീകരിച്ചത്. 2019 എഡിഎ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് എച്ച്‌ബിഎവണ്‍സി റഫറന്‍സ് റേഞ്ച് നിശ്ചയിച്ചത്.എവണ്‍സി ടെസ്റ്റിങിനുള്ള നിര്‍ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിതമായിട്ടുള്ളവര്‍ വര്‍ഷത്തില്‍ രണ്ടു തവണ എവണ്‍സി ടെസ്റ്റ് നടത്തിയാല്‍ മതി. അളവില്‍ നിയന്ത്രണമില്ലാത്തവര്‍ മൂന്നു മാസം കൂടുമ്ബോള്‍ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നടത്തിയാലെ ആവശ്യമായ ചികില്‍സാ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളതാണ് ടൈപ്പ്2 ഡയബറ്റീസ്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ വര്‍ഷങ്ങള്‍ എടുക്കും. പലപ്പോഴും എന്തെങ്കിലും കുഴപ്പങ്ങളുണ്ടായ ശേഷമായിരിക്കും ഇത് മനസിലാകുക.ടൈപ്പ് ടു ഡയബറ്റീസ് ഒഴിവാക്കാന്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക മാത്രമേ മാര്‍ഗമുള്ളു. ഡയറ്റീഷന്‍ അല്ലെങ്കില്‍ ഡോക്ടറുമായി ആലോചിച്ച്‌ നല്ല ഭക്ഷണ ക്രമം പാലിക്കണം. വ്യായാമം വേണം. ആവശ്യമായ മരുന്നുകള്‍ കഴിക്കണം. സ്ഥിരമായി പരിശോധന നടത്തുന്നത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാകുന്നത് തടയും. ഈ കുഴപ്പങ്ങളുണ്ടാകുന്നത് വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും. ചെറിയ രക്ത കുഴലുകള്‍ക്ക് കുഴപ്പങ്ങളുണ്ടാകുന്നത് മൈക്രോ വാസ്‌കുലര്‍ കോംപ്ലിക്കേഷന് കാരണമാകും. വലിയ രക്ത കുഴലുകള്‍ക്ക് ഉണ്ടാകുന്ന കുഴപ്പം മാക്രോ വാസ്‌കുലര്‍ കോംപ്ലിക്കേഷന് വഴിയൊരുക്കും.കണ്ണ്, കിഡ്നി,നരമ്ബുകള്‍ തുടങ്ങിയവയെ ബാധിക്കുന്നതാണ് മൈക്രോ വാസ്‌കുലര്‍ കോംപ്ലിക്കേഷനുകള്‍. തിമിരം, കാഴ്ചക്കുറവ്, കാഴ്ച നഷ്ടപ്പെടല്‍ തുടങ്ങിയവയ്ക്കു വരെ കാരണമാകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതോടൊപ്പം വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ണ് പരിശോധിക്കുന്നതും നല്ലതാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഏറെ കാലം അനിയന്ത്രിതമായി തുടര്‍ന്നാല്‍ ഡയബറ്റിക് നെഫ്രോപതിക്ക് കാരണമാകും. കിഡ്നിയുടെ പ്രവര്‍ത്തനത്തെ തന്നെ ഇത് ബാധിക്കും. ഡയാലിസിസും കിഡ്നി ട്രാന്‍സ്പ്ലാന്റേഷനും വരെ വഴിവെക്കും. സ്ഥിരമായ രക്ത പരിശോധനയ്ക്കൊപ്പം മൈക്രോ അല്‍ബുമിനൂറിയ കൂടി പരിശോധിക്കുക. മരുന്നിലൂടെ കിഡ്നിക്ക് കൂടുതല്‍ തകരാറുണ്ടാകുന്നത് തടയാം.ഡയബറ്റീസ് ഞരമ്ബുകളെയും ബാധിക്കും. നീണ്ടു നില്‍ക്കുന്ന ഡയബറ്റീസ് ന്യൂറോപതിക്ക് കാരണമാകും. കൈകളിലെയും കാലിലെയും ഞരമ്ബുകളെ ബാധിക്കുന്ന തകരാറാണ് കൂടുതലായി കണ്ടുവരുന്നത്. കാലിലെ സംവേദനം നഷ്ടപ്പെടുന്നതാണ് ഇതില്‍ ഗുരുതരം. ഇത് അറിയാതെ മുറിവുകളുണ്ടാക്കുന്നു. മുറിവുകള്‍ ഉണങ്ങില്ല. ഇത് അണുബാധയ്ക്കു കാരണമാകുകയും കാലിനെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യും. കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ കാല്‍ മുറിച്ചു കളയേണ്ട സ്ഥിതിയാകും. ഹൃദയം, തലച്ചോര്‍, രക്ത കുഴലുകള്‍ തുടങ്ങിയവയെ ബാധിക്കുന്നതാണ് മാക്രോ വാസ്‌കുലര്‍ കോംപ്ലിക്കേഷന്‍.ടൈപ്പ് ടു ഡയബറ്റീസ് അല്ലെങ്കില്‍ രക്തത്തില്‍ പഞ്ചസാര കൂടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ഹൃദയാഘാതം, സ്ട്രോക്ക് , രക്ത കുഴലുകളിലെ ബ്ലോക്ക് തുടങ്ങിയവയ്ക്ക് കാരണമാകും.ടൈപ്പ് ടു ഡയബറ്റീസുള്ളവര്‍ എച്ച്‌ബിഎ വണ്‍ സി അളവില്‍ ഒരു ശതമാനം കുറവു വരുത്തിയാല്‍ തന്നെ തിമിരം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കുറയുന്നതായും ഹൃദയത്തിന് കുഴപ്പമുണ്ടാകുന്നത് 16 ശതമാനം കുറയുന്നതായും ശരീര ഭാഗം മുറിച്ചു മാറ്റല്‍ അല്ലെങ്കില്‍ ഞരമ്ബിന്റെ തകരാര്‍ മൂലമുള്ള മരണ സാധ്യത 43 ശതമാനം കുറയുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനാണ് എച്ച്‌ബിഎ വണ്‍ സി എന്ന് പറയുന്നത്. ഹീമോഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ ശരീരത്തില്‍ ഓക്സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുകളില്‍ ഗ്ലൂക്കോസിനൊപ്പം ചേരുമ്ബോഴാണ് ''ഹീമോഗ്ലോബിന്റെ ഗ്ലൈക്കേഷന്‍''ഉണ്ടാകുന്നത്. ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാകും.

Related News