Loading ...

Home Kerala

ശക്തന്‍ ആകാശനടപ്പാത 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാകും

ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപ്പാത ശക്തനില്‍ ഉയരുന്നു. പദ്ധതി 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പ്രദേശത്തെ അപകടങ്ങളും ഗതാഗത കുരുക്കും ഇതോടെ ഒഴിവാകും. ശക്തന്‍ സ്റ്റാന്‍ഡിനു സമീപം 5.30 കോടി രൂപ ചിലവില്‍ വൃത്താകൃതിയിലാണ് കൂറ്റന്‍ ആകാശപ്പാലം ഉയരുക. ഈ പാലം ശക്തന്‍ നഗറിനു ചുറ്റുമുളള നാല് കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഇക്കണ്ട വാരിയര്‍ റോഡ്, എം ഒ റോഡ്, ശക്തന്‍ നഗര്‍, കൊക്കാലെ എന്നീ റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്താണ് പാലം. ഏട്ട് ഭാഗങ്ങളിലേക്ക് ഇറങ്ങാനും കയറാനും ചവിട്ടുപടികളുണ്ടാകും. 16 ഇടങ്ങളില്‍ പൈലിങ്ങ് പൂര്‍ത്തിയായി.ഇതിനു തുടര്‍ച്ചയായുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. മൊത്തം ചിലവില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും ബാക്കി 20 ശതമാനം കോര്‍പ്പറേഷനും നല്‍കും. 279 മീറ്റര്‍ ചുറ്റളളവുളള പാലത്തിന് നാല് എന്‍ട്രികളും നാല് എക്‌സിറ്റുകളും ഉണ്ടായിരിക്കും. റോഡ് ലെവലില്‍ നിന്നും 6 മീറ്റര്‍ പൊക്കത്തില്‍ 3 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. ഉരുക്ക് കൊണ്ട് നിര്‍മ്മിക്കുന്ന പാലത്തിന് 16 പില്ലറുകളാണുളളത്. 40 ചവിട്ടുപടികള്‍ ഉണ്ട്. മുകളില്‍ കയറിയാല്‍ ശക്തന്‍ സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇറങ്ങാം. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീല്‍ കവചമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയാണ് മാതൃക തയ്യാറാക്കിയിരിക്കുന്നത്. ശക്തന്‍ സ്റ്റാന്‍ഡില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ നിരവധി അപകടങ്ങള്‍ പതിവാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കും പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ഇല്ലാതാകും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തൃശൂര്‍ കോര്‍പ്പറേഷന് അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 270 കോടി രൂപ അനുവദിച്ചു. നഗരറോഡ് വികസനത്തിന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ആകാശപാലത്തിനു പുറമേ വടക്കേ സ്റ്റാന്‍ഡില്‍ ഓവര്‍ ബ്രിഡ്ജ്, നിലവിലുളള ഫുട്പാത്തുകളുടെ നവീകരണം, പാട്ടുരായ്ക്കലിലെ സംസ്ഥാന പാതകളുടെ വശങ്ങളില്‍ പുതിയ ഫുട്പാത്ത്, നായരങ്ങാടിയെ ബന്ധിപ്പിക്കുന്ന എം ഒ റോഡിലെ സബ്‌വേ എന്നിവയും അമൃതം പദ്ധതിയുടെ കീഴിലുളള നിര്‍മ്മാണപ്രവൃത്തികളാണ്.

Related News