Loading ...

Home International

പാകിസ്താനിലെ തെസ്ഗാം ട്രെയിനില്‍  തീപിടിച്ചു; 62 മരണം

ഇസ്ലമാബാദ്: പാകിസ്താനിലെ റഹിം യാര്‍ ഖാന്‍ പ്രവിശ്യക്ക് സമീപം ട്രെയിനിന് തീപിടിച്ച്‌ 62 പേര്‍ മരിച്ചു. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനിനുള്ളില്‍ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്. യാത്രക്കാര്‍ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തില്‍ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലിയാഖ്വത്പൂര്‍ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക് എടുത്തു ചാടിയവരാണ് മരിച്ചവരില്‍ ഏറെയും. അപകടത്തില്‍ ഒട്ടേറെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്പൂരിലെ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാല്‍പൂരിലെ ബഹവല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റെയില്‍വേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു. പാചകത്തിന് ഉപയോഗിക്കുകയായിരുന്ന രണ്ട് ഗ്യാസ് അടുപ്പുകളാണ് പൊട്ടിത്തെറിച്ചത്. പാചകത്തിന് ഉപയോഗിച്ച എണ്ണ കൂടി ഇതിലേക്ക് വീണതോടെ തകത്തിപ്പടരുകയായിരുന്നുവെന്നും റെയിവേ മന്ത്രി പറഞ്ഞു. ട്രെയിനില്‍ വാതക സിലിണ്ടര്‍ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. തീപിടുത്തത്തില്‍ ട്രെയിനിന്‍റെ രണ്ട് ഇക്ണോമി ക്ലാസ് ബോഗികളും ഒരു ബിസിനസ് ക്ലാസ് ബോഗിയുമാണ് കത്തി നശിച്ചത്. ഇകോണമി ക്ലാസ് ബോഗിയിലെ യാത്രക്കാരന്‍റെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതോടെ തീ മറ്റു രണ്ട് ബോഗികളിലേയ്ക്കും പടരുകയായിരുന്നു. വളരെ കുറച്ച്‌ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയുമെന്ന് ജില്ലാ റവന്യൂ സര്‍വീസ് തലവന്‍ ബാഖിര്‍ സുഹൈന്‍ അറിയിച്ചു. കത്തിയ ബോഗികള്‍ ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, രണ്ട് മണിക്കൂറിനകം അപകടമുണ്ടായ പാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് െറയില്‍വേ മന്ത്രി പറഞ്ഞു. തീയണച്ചെങ്കിലും അപകടമുണ്ടായ കോച്ചുകള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പാക് സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related News