Loading ...

Home Africa

രക്ഷകന്‍റെ യാഗസ്മരണയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഉംറ്റാറ്റയില്‍.

ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍പെട്ട ഉംറ്റാറ്റയില്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് അനുഗ്രഹമായി പീഡാനുഭവവാര ശുശ്രൂഷകള്‍ മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ നിലക്കല്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീക ശ്രേഷ്ടനായ ബഹുമാനപ്പെട്ട ജേക്കബ് ജോണ്‍ കോര്‍എപ്പിസ്കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.

 à´“ശാനഞായറാഴ്ച മുതല്‍ ഉയിര്‍പ്പ് വരെയുള്ള ശുശ്രൂഷകള്‍ ഉംറ്റാറ്റയിലെ ഹോളിക്രോസ് എഡ്യുക്കേഷന്‍ സെന്‍റര്‍ ഹാളിലായിരുന്നു ക്രമീകരിച്ചിരുന്നത്. എല്ലാ ദിവസവും പ്രത്യേക യാമ പ്രാര്‍ത്ഥനകളും വചന - ധ്യാനചിന്തകളും ഉണ്ടായിരുന്നു.


“ദൈവത്തിന്‍റെ കരുണ അനന്തവും അവാച്യവുമാണ്. അത് പുനഃസ്ഥാപിക്കുവാനും ആദിമമഹത്വം തിരിച്ചുനല്‍കുവാനുമാണ് അവിടുന്ന് കാല്‍വരിയില്‍ നമുക്കുവേണ്ടി യാഗമായത്.


ക്രിസ്തുവിനോപ്പം ഇടതും വലതുമായി കുരിശില്‍ തറയ്ക്കപ്പെട്ട കള്ളന്മാരുടെ സംവാദങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളും നാം നന്നായി മനസ്സിലാക്കുകയും, തിരിച്ചറിയുകയും, ഉള്‍ക്കൊള്ളുകയും അതനുസരിച്ച് നമ്മുടെ ജീവിതയാത്രയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുവാനും കഴിയണം.

നമ്മുടെ നാഥന്‍റെ രക്തത്തിനായി മുറവിളി കൂട്ടിയ ജനസഞ്ചയത്തിനു മുന്‍പില്‍ പകച്ച രാജാവിനോട്, അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ തലമുറകളുടെ മേലും വീഴട്ടെയെന്നു അലറിയ ആ സമൂഹത്തിന്‍റെ പതനങ്ങളുടെ ദാരുണചിത്രം ഇന്നെവിടെ നില്‍ക്കുന്നുവെന്ന് നാം മനസ്സിലാക്കണം. അവരോടൊപ്പം ചേര്‍ന്ന് ദിനംപ്രതി നമ്മുടെ രക്ഷക്കായി യാഗമായ ക്രിസ്തുവിനെ കുരിശിലേറ്റുന്ന നമ്മുടെ പ്രവര്‍ത്തികളെ നാം തിരിച്ചറിയണം.

അവിടുത്തെ അവസാനവാക്കുകളില്‍, നമ്മുടെ മുന്‍പില്‍, അവശയായ ആ അമ്മയോട് നമ്മെ നോക്കിക്കൊണ്ട്, അമ്മെ ഇതാ നിന്‍റെ മകന്‍ എന്നും, നമ്മെ നോക്കിക്കൊണ്ട്, ഇതാ നിന്‍റെ അമ്മയെന്നും പറയുമ്പോള്‍, അശരണരെയും അവശരെയും നമുക്ക് ചേര്‍ത്തുകൊള്ളാന്‍ കഴിയണം. എങ്കില്‍ മാത്രമെ ക്രിസ്തീയസാക്ഷ്യമുള്ളവരായി, യഥാര്‍ത്ഥ ക്രിസ്ത്യാനികളെന്നുള്ള വിളിക്കു യോഗ്യതയുണ്ടാവുകയുള്ളൂ” എന്ന് ബഹുമാനപ്പെട്ട അച്ചന്‍ ധ്യാന ചിന്തകളില്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍.

Related News